തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴയിൽ പരിശോധന നടത്തി പോലീസ്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ആണ് പരിശോധന നടത്തിയത്.
ഇന്ന് രാത്രി 9.30 ഓടെയാണ് പരിശോധന നടന്നത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വാരാന്ത്യത്തോടനുബന്ധിച്ചായിരുന്നു പരിശോധന.
ഇന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘം പിടിയിലായത്.
ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എംഡിഎംഎ ഉപയോഗിച്ച ശേഷമാണ് ഇവർ തൃശൂരിലേയ്ക്ക് യാത്രതിരിച്ചത് വഴിമധ്യേ വാണിയംപാറയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.